01 April 2010

സി. ശരത്‌ ചന്ദ്രന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു

c-sarathchandranപ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ശരത്‌ ചന്ദ്രന്‍ (52) ഇന്നലെ രാത്രി തൃശ്ശൂരില്‍ നിന്നും എറണാകുള ത്തേക്കുള്ള യാത്രക്കിടയില്‍ കൊടകരയില്‍ വെച്ച് ട്രെയിനില്‍ നിന്നും വീണു മരിച്ചു. പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളെ ആധാരമാക്കി നിരവധി ഡോക്യുമെന്ററികള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടൂണ്ട്‌. കൊക്കക്കോള വിരുദ്ധ സമരം പ്രമേയമാക്കി ബാബു രാജുമായി ചേര്‍ന്ന് സംവിധാനം ചെയ്ത "തൗസന്റ്‌ ഡെയ്സ്‌ ആന്റ്‌ എ ഡ്രീം", കയ്പുനീര്‌ എന്നീ ഡോക്യുമെന്ററികള്‍ നിരവധി മേളകളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ പുരസ്കരത്തിന് പരിഗണിക്കപ്പെട്ട "തൗസന്റ്‌ ഡെയ്സ്‌ ആന്റ്‌ എ ഡ്രീം" എന്ന ഡോക്യുമെന്റ്ററിക്ക് 2008ലെ മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.
 
ഒരു കൂട്ടം ഗ്രാമീണരുടെ നില നില്‍പ്പിനായുള്ള സമരം അമേരിക്കന്‍ ദേശീയതയുടെ പ്രതീകമായി പോലും അറിയപ്പെടുന്ന വ്യവസായ ഭീമന്‍ കൊക്കക്കോള യ്ക്കെതിരെയുള്ള മുതലാളിത്ത വിരുദ്ധ ജനകീയ മുന്നേറ്റമായി രൂപപ്പെട്ട കഥ പറയുന്ന "തൌസന്റ് ഡെയ്സ് ആന്‍റ് എ ഡ്രീം", വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചെറുത്തു നില്‍പ്പിന്റെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കു ന്നതിനോടൊപ്പം ഈ മനുഷ്യരുടെ സ്വകാര്യ ദുഖങ്ങളുടെയും, സ്വപ്നങ്ങളുടെയും കഥ കൂടി പറയുന്നു.
 
ലോക ക്ലാസിക്ക്‌ സിനിമകളുടെ വലിയ ഒരു ശേഖരത്തിന്റെ ഉടമ കൂടിയായിരുന്ന ശരത്ചന്ദ്രന്‍ ഈ സിനിമകളുടെ പൊതു പ്രദര്‍ശനം സൌജന്യമായി സംഘടിപ്പിക്കുകയും ചെയ്തു പോന്നു.
 
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പ്രശസ്ത ഗാന്ധിയന്‍ എന്‍. വി മന്മഥന്റെ പൗത്രനും, റിട്ടയേഡ്‌ പ്രോഫസ്സര്‍ ചന്ദ്രശേഖരന്‍ നായരുടെ മകനുമാണ്‌.
 
മൃതദേഹം തൃപ്പൂണിത്തുറ നോര്‍ത്ത് ഫോര്‍ട്ട് ഗാര്‍ഡനില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം തിരുവനന്തപുരത്തേക്കു കൊണ്ടു പോകും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്