07 August 2009

പ്രശസ്ത നടന്‍ മുരളി അന്തരിച്ചു

muraliനാ‍ടക സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുരളി ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് അന്തരിച്ചു. 55 വയസായിരുന്നു. ദക്ഷിണാഫ്രിക്കന്‍‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ അദ്ദേഹത്തെ ചൊവ്വാഴ്ച വൈകീട്ട് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് കടുത്ത പനിയും ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഇന്നലെ രാത്രി 08:30 യോടെ അന്ത്യശ്വാസം വലിച്ചു.
 
പത്ത് വര്‍ഷത്തോളമായി പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഇന്ന് വൈകീട്ട് അരുവിക്കരയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. ഭാര്യ ഷൈലജ, മകള്‍ കാര്‍ത്തിക.
 
നാലു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഒരു തവണ മികച്ച സഹ നടനുള്ള സംസ്ഥാന പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം, ഫിലിം ഫെയര്‍ പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
 
മുരളിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു അദ്ദേഹം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുരളിയുടെ മരണം എന്നെന്നും മലയാള സിനിമക്ക് തീരാ നഷ്ടം ആയിരിക്കും എന്ന് കെ. പി. സി. സി. പ്രസിഡണ്ട് രമേഷ് ചെന്നിത്തല അറിയിച്ചു.
 


Malayalam actor Murali Passes away

Labels:

  - ജെ. എസ്.
   ( Friday, August 07, 2009 )    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

അഭിനയക്കരുത്തിന്റെ പുലിജന്മത്തിനു പ്രണാമം.

മനസ്സിൽ നിറയുന്നത്‌ അപ്പുമേസ്തിരിയോ,കൊച്ചുരാമനോ,കാരിഗുരുക്കളോ,ടി.കെയോ അല്ല മറിച്ച്‌ ബഹ്‌റൈൻ മലയാളിസമാജത്തിൽ കാഴ്ചക്കാർക്ക്‌ മുമ്പിൽ അഭിനയത്തിന്റെ അപാരസാധ്യതകളെ വെളിവാക്കിക്കൊണ്ട്‌ നിറഞ്ഞാടിയ ലങ്കാലക്ഷ്മിയിലെ രാവണനെ.ശ്രീജിതനായ രാവണൻ!!

കാലം പ്രതിഭകളെ ഒന്നൊന്നായി കവർണ്ണെടുക്കുന്നത്‌ നിസ്സഹായരായിനോക്കിനിൽക്കുന്ന കലാസ്നേഹികൾക്ക്‌ മറ്റൊരു കനത്ത നഷ്ടം കൂടെ, ഭരത്‌ മുരളി.അരങ്ങിലും അഭ്രപാളിയിലും, പുരുഷ സൗന്ദര്യത്തിന്റെ മാസ്മരിക പ്രകടനം കാഴ്ചവച്ച താരജാഡകൾക്കും തിളക്കങ്ങൾക്കും എന്നും അന്യമായ രീതിയിൽ ഒരു യദാർത്ഥകലാകാരനായി ജീവിച്ച ആ മനുഷ്യൻ.ഒരു കമ്യൂണിസ്റ്റ്‌.

ഒടുവിൽ ജീവിതത്തിന്റെയും അഭിനയത്തിന്റേയും ചമയവും ചായക്കൂട്ടും അഴിച്ചുവച്ച്‌ അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ കടന്നുപോയ അഭിനയക്കരുത്തിന്റെ പുലിജന്മത്തിനു പ്രണാമം.

August 7, 2009 at 2:58 PM  

Sad indeed.
Murali was a unique personality among the actors. He was a real actor in the unreal film world.No ego, no artificiality of the king stars.Simple, realistic, moving with the mass, workers, laymen, he was never a star in the ivory tower.
When I went to Trivandrum long back to meet my friend Byju of AG's Office, Muralai was his roommate.
He was an original man.
I remember a Kavya Sandhya of Kalapeetam Ernakulam. He presented a 'cholkazhcha' of Katammanitta's ' oru pashukkuttiyute maranam'.

His death is a loss to the Malayalam Film World, Kairali Channel, and to his loving people.

My condolence to the family.
azeezks@gmail.com

August 8, 2009 at 12:51 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



16 August 2008

ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി

ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തന ഉല്‍ഘാടനം 2008 ഓഗസ്റ്റ് 17 ഞായറാഴ്ച വൈകീട്ട് 5:30ന് ചാവക്കാട് മുനിസിപ്പല്‍ സ്ക്വയറില്‍ ചേരുന്ന പൊതു യോഗത്തില്‍ വെച്ച് കേരള ചലചിത്ര അക്കാദമി ചെയര്‍മാനും പ്രശസ്ത സംവിധായകനും ആയ ശ്രീ. കെ. ആര്‍. മോഹനന്‍ നിര്‍വഹിയ്ക്കും.




ചടങ്ങില്‍ മാധ്യമ - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.




തുടര്‍ന്ന് 2007ലെ കേരള സര്‍ക്കാര്‍ പുരസ്കാരം നേടിയ “ഏകാന്തം” എന്ന സിനിമ പ്രദര്‍ശിപ്പിയ്ക്കും.




യോഗത്തിലും തുടര്‍ന്നുള്ള സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളിലും താല്പര്യമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം എന്ന് ഭാരവാഹികള്‍ അറിയിച്ചു.




കൂടുതല്‍ വിവരങ്ങള്‍ക്ക്::
കെ. എ.മോഹന്‍ ദാസ് - 9446042816
എ. എച്ച്. അക്ബര്‍ - 98475909950
കെ. വി. രവീന്ദ്രന്‍ - 94471533088
സുനില്‍ ബാലകൃഷ്ണന്‍ - 9447670683

Labels:

  - ജെ. എസ്.
   ( Saturday, August 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



11 June 2008

മലയാള സിനിമയ്ക്ക് വീണ്ടും ദേശീയ അംഗീകാരങ്ങളുടെ തിളക്കം

54ആമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിയനന്ദന്‍ സംവിധാനം ചെയ്ത മുരളി പ്രധാന കഥാപാത്രം അഭിനയിച്ച പുലിജന്മം ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടന്‍. പ്രിയമണിയാണ് മികച്ച നടി. മധു ഭണ്ഡാര്‍കറാണ് മികച്ച സംവിധായകന്‍.




സമകാലിക രാജ്യാന്തര പ്രാദേശിക വിഷയങ്ങളെ നന്നായി അവതരിപ്പിക്കുവാന്‍ പ്രിയനന്ദന്റെ പുലി ജന്മത്തിന് കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി. ഒരു സംവിധായകന്റെ പ്രഥമ സിനിമയ്ക്കുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മധു കൈതപ്രത്തിന്റെ ഏകാന്തവും കബീര്‍ ഖാന്‍ സംവിധാനം ചെയ്ത കാബൂള്‍ എക്സ്പ്രസും പങ്കിട്ടു. കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ക്ക് കുടുംബക്ഷേമ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഏകാന്തത്തിലെ അഭിനയത്തിന് തിലകന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച നൃത്ത സംവിധാനത്തിനുള്ള അവാര്‍ഡ് രാത്രിമഴയുടെ നൃത്ത സംവിധായകരായ സജീര്‍ സമുദ്ര മധു സമുദ്ര എന്നിവര്‍ക്കാണ്.




എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തമാണ് മികച്ച മലയാള ചിത്രം.




സുമന്‍ ഘോഷിന്റെ പൊദോക്കേബ് എന്ന ചിത്രത്തിലെ അഭിനയം സൌമിത്രോ ചാറ്റര്‍ജിയെ മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ പരുത്തി വിരലിലെ അഭിനയം പ്രിയമണിയെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി.






എം. ആര്‍. രാജന്‍ സംവിധാനം ചെയ്ത കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ മിനുക്ക് മികച്ച ജീവചരിത്ര ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച വിവരണത്തിനുള്ള അവാര്‍ഡ് മിനുക്കിലൂടെ നെടുമുടി വേണു സ്വന്തമാക്കി. അന്ത്യം എന്ന ഹ്രസ്വ ചിത്രം ഒരുക്കിയ ജേക്കബ് വര്‍ഗീസിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം. മികച്ച സിനിമ നിരൂപണത്തിനുള്ള അവാര്‍ഡ് റബീഗ് ബാഗ്ദാദി, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കു വെച്ചു.




ഏറെ കാലത്തിന് ശേഷം ദേശീയ രംഗത്ത് മികച്ച പ്രകടനമാണ് മലയാള സിനിമ കാഴ്ച വെച്ചത്. ഫീച്ചര്‍ ചിത്ര വിഭാഗത്തില്‍ ആറ് അവാര്‍ഡുകളും ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മൂന്ന് അവാര്‍ഡുകളും മലയാളത്തിന് കിട്ടി.




മത്സരത്തിനുണ്ടായിരുന്ന 15 മലയാള ചിത്രങ്ങളില്‍ 7 ചിത്രങ്ങള്‍ അവസാന റൌണ്ടില്‍ എത്തുകയുണ്ടായി. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പുലിജന്മത്തിന് തൊട്ടു പുറകിലായത് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ എന്ന സിനിമയാണ്. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അവസാന നിമിഷം വരെ തിലകനും മത്സര രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഏകാന്തത്തിലെ അഭിനയത്തിന് ജൂറി തിലകനെ പ്രത്യേകം അഭിനന്ദിച്ചു.




പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു ചെയ്ത ഒരു മലയാള ചിത്രത്തിന് കിട്ടിയ അംഗീകാരം എന്ന നിലയില്‍ പുലിജന്മത്തിന് ലഭിച്ച അവാര്‍ഡില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു.




പാരകള്‍ മറി കടന്ന് നേടിയ അവാര്‍ഡായതിനാല്‍ കൂടുതല്‍ സന്തോഷമുണ്ട് എന്നായിരുന്നു ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ തിലകന്റെ പ്രതികരണം. മലയാള പാരകള്‍ തനിക്ക് ചുറ്റുമുണ്ട്. എന്നാല്‍ തമിഴില്‍ പാരകള്‍ ഇല്ല - തിലകന്‍ കൂട്ടിച്ചേര്‍ത്തു.

Labels: , ,

  - ജെ. എസ്.
   ( Wednesday, June 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്