01 August 2009

കാട്ടു കുതിരയുടെ കുളമ്പടി ശബ്ദം അകലുമ്പോള്‍ ...

rajan-p-devനാടകങ്ങളിലൂടെ കലാ രംഗത്ത് കടന്നു വന്ന് മലയാളം, കന്നഡ, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അഭിനയ പ്രതിഭ രാജന്‍ പി. ദേവിന് യാത്രാമൊഴി. കരള്‍ സംബന്ധമായ അസുഖം മൂലം ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ജൂലയ് 29ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.
 
1953 മെയ്‌ 20 ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ എസ്. ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകന്‍ ആയി ആണ് അദ്ദേഹം ജനിച്ചത്‌. ആദ്യ കാല നാടക നടന്മാരില്‍ ഒരാള്‍ ആയിരുന്നു അച്ഛനായ എസ്. ജെ. ദേവ്. വില്ലനായി ആണ് രാജന്‍. പി. ദേവ് മലയാള സിനിമകളില്‍ വേഷം ഇട്ടതെങ്കിലും നര്‍മ്മ രസം ഉള്ള അദ്ദേഹത്തിന്റെ വില്ലന്‍ കഥാ പാത്രങ്ങള്‍ അദ്ദേഹത്തിന് ഏറെ ആരാധകരെ നേടി കൊടുത്തു.
 
1983ല്‍ പുറത്തിറങ്ങിയ ജന പ്രിയ ഫാസില്‍ ചിത്രമായ മാമാട്ടി കുട്ടിയമ്മ യിലൂടെ ആണ് അദ്ദേഹം മലയാള സിനിമാ ലോകത്ത് കടക്കുന്നത്‌. ഇന്ദ്ര ജാലത്തിലെ കാര്‍ലോസ്‌ എന്ന വില്ലന്‍ കഥാ പാത്രം അദ്ദേഹത്തിന്റെ മികവ് തിരിച്ചറിയുന്നതിന് സഹായകമായി. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്ഫടികം, ചോട്ടാ മുംബയ്‌ അങ്ങനെ ഓര്‍മകളിലേയ്ക്ക് മറയാന്‍ കൂട്ടാക്കാത്ത ഒരു പിടി നല്ല കഥാ പാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ സജീവം ആയിരുന്നു.
 
നൂറില്‍ അധികം വേദികളില്‍ അവതരിപ്പിച്ച എസ്‌. എല്‍. പുരത്തിന്റെ 'കാട്ടു കുതിര' എന്ന നാടകത്തിലെ 'കൊച്ചു വാവ' എന്ന കഥാ പാത്രത്തിലൂടെ ആണ് അദ്ദേഹം ആദ്യമായി ശ്രദ്ധേയന്‍ ആകുന്നത്. എന്നാല്‍ കാട്ടു കുതിര സിനിമ ആക്കിയപ്പോള്‍ ആ റോള്‍ അവതരിപ്പിച്ചത് തിലകന്‍ ആയിരുന്നു. ഈ നഷ്ടം അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ അദ്ദേഹത്തിന്റെ ശവ സംസ്കാര ചടങ്ങില്‍ സിനിമാ പ്രവര്‍ത്തകരുടെ അസാന്നിധ്യവും മാധ്യമങ്ങളില്‍ വാര്‍ത്തയായി. വളരെ ചുരുക്കം മലയാള സിനിമാ പ്രവര്‍ത്തകര്‍ ഒഴികെ ബാക്കി എല്ലാവരും ഷൂട്ടിങ്ങിന് മുടക്കം വരുത്താതെ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിക്കുകയാണ് ഉണ്ടായത്.
 
150 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മൂന്നു മലയാള സിനിമകളും സംവിധാനം ചെയ്തു. അച്ചാമ്മ കുട്ടിയുടെ അച്ചായാന്‍, മണിയറ ക്കള്ളന്‍, അച്ഛന്റെ കൊച്ചു മോള്‍ക്ക്‌ എന്നിവ. ലവ് ഇന്‍ സിംഗപൂര്‍, പട്ടണത്തില്‍ ഭൂതം എന്നിവയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍.
 
വളരെ കാലമായി കരള്‍ സംബന്ധം ആയ അസുഖ ബാധിച്ചിരുന്ന അദ്ദേഹത്തെ, രക്തം ചര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ലേയ്ക്ക്‌ ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു. ജൂലൈ 2009 ന് രാവിലെ 6.30 നാണ് അദ്ദേഹം ഈ ലോകത്ത് നിന്നും വിട ചൊല്ലിയത്. ഒരു വര്‍ഷമായി അങ്കമാലിയില്‍ സ്ഥിര താമസം ആയിരുന്നു അദ്ദേഹം. ഭാര്യ ശാന്ത, മകള്‍ ആശമ്മ, മകന്‍ ജിബിലി രാജ് എന്നിവര്‍ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ശവ സംസ്കാര ചടങ്ങുകള്‍ അങ്കമാലിയിലെ സെന്റ്‌ സേവിയേര്സ് പള്ളിയില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്നു. ആരാധകര്‍ക്ക് പ്രിയംകരം ആയിരുന്ന ആ കാട്ടു കുതിരയുടെ കുളമ്പടി ശബ്ദം അതോടെ മലയാള സിനിമയില്‍ നിന്നും അകന്നു പോവുകയായി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്